![Hafiz Muhammed Junaid, Shaheed Junaid, Junaid, Muhammed Hashim, Malayali Peringode](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhAVQCacmLjasEsbyIUDMB6S8icm1jytNSqKeEvx3lQ2ZgzVSff2bjseiLmzsUrzMLXOe88pgJEtCCCpFvdO9Io-ZDiB_h4zgnK4gziNuXk7T6cRqQkK7yeXAkGWvQYxR4ZTySixln3nkq9/s400/shaheed+Junaid%2527s+Brother+Muhammed+Hisham.jpg)
സംഘി ഭീകരർ അടിച്ചുകൊന്ന ശഹീദ് ജുനൈദിന്റെ സഹോദരൻ ഹാഫിദ് മുഹമ്മദ് ഹാഷിമിനെ ഇന്നലെ വൈകുന്നേരം പോയി കണ്ടു. കുറേ നേരം വർത്തമാനം പറഞ്ഞു. മിതഭാഷിയായ ആ ചെറുപ്പക്കാരൻ പലപ്പോഴും സഹോദരനെ കുറിച്ചു പറയുമ്പോൾ ഗദ്ഗദകണ്ഠനാകുന്നുണ്ടായിരുന്നു. കാര്യങ്ങൾ കൂടുതൽ വിശദീകരിച്ചത് ഹാഫിദ് ജുനൈദിന്റെയും ഹാഷിമിന്റെയും സുഹൃത്തായ മുഹമ്മദ് അസ്‌ഹറുദ്ദീനായിരുന്നു.
![]() |
ശഹീദ് ഹാഫിദ് ജുനൈദിന്റെ അർദ്ധ സഹോദരനും സുഹൃത്തുമായ മുഹമ്മദ് അസ്‌ഹറുദ്ദീനും, സഹോദരൻ ഹാഫിദ് മുഹമ്മദ് ഹാഷിമും |
നാലു സുഹൃത്തുക്കൾ ഒന്നിച്ചായിരുന്നു യാത്ര. അതിൽ രണ്ടു പേർ പൈജാമയും കൂർത്തയും തൊപ്പിയും ധരിച്ചവരും, മറ്റു രണ്ടു പേരും പാന്റും ഷർട്ടും ധരിച്ചവരും. ഒരു സംഘം കമ്പാർട്ടുമെന്റിലേക്ക് കടന്നുവരുന്നു. നാലു പേർക്കിരിക്കാവുന്ന സീറ്റിൽ അഞ്ചുപേർ ഇരിക്കുന്നതിനിടയിൽ അവരിലൊരാൾ സീറ്റ് നൽകാനാവശ്യപ്പെടുന്നു. സൗമ്യനായ ജുനൈദ് തന്നെ എഴുന്നേറ്റ് സീറ്റ് നൽകുന്നു. പ്രകോപനം ഒന്നും ഉണ്ടാകാതിരുന്നിട്ടും അവർ വഴക്കുണ്ടാക്കി കൊണ്ടിരുന്നു. വഴക്ക് കയ്യാങ്കളിയിലേക്ക് കടക്കാൻ അധികസമയമൊന്നും വേണ്ടിവന്നില്ല. ജുനൈദിനെയും കൂടെ ഉണ്ടായിരുന്ന പൈജാമയും കൂർത്തയും തൊപ്പിയും ധരിച്ച സുഹൃത്തിനെയും ഇവർ അടിച്ചു നിലത്തിട്ടു. നാലുപേരും കൂടി ആർത്തു കരഞ്ഞ് സഹയാത്രികരോട് സഹായം ചോദിച്ചു. അവർ പലരും സന്നദ്ധരായി വന്നപ്പോൾ, അക്രമികൾ പറഞ്ഞത്; ‘ഇവർ പാകിസ്താൻ ചാരന്മാരാണ്, മുസ്‌ലിം ഭീകരരാണ്, ബീഫ് തിന്നുന്നവരാണ്, ഇതിൽ നിങ്ങൾ ഇടപെടരുത്.‘ ഇതു കേട്ടതും എല്ലാവരും പിന്മാറിയത്രെ!
![]() |
ശഹീദ് ജുനൈദിന്റെ സഹോദരൻ ഹാഫിദ് മുഹമ്മദ് ഹാഷിം |
എന്തുമാത്രം ഭീകരമാണ്വസ്ഥ എന്നു നോക്കൂ...
താടി വെച്ചാൽ, തൊപ്പി വെച്ചാൽ, ബീഫ് കഴിക്കുന്നു എന്ന ഒരു ആരോപണമുന്നയിച്ചാൽ പോലും രാജ്യത്ത് ഏതൊരു പൗരനെയും തല്ലിക്കൊല്ലാം എന്ന നിലയിലേക്ക് ജനങ്ങളുടെ മനസിനെ പരിവർത്തിപ്പിക്കാൻ ഫാസിസ്റ്റുകൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
പ്രതിഷേധങ്ങളും സോഷ്യൽ മീഡിയ കാമ്പയിനിംഗുകളിലൂടെയും കൂടുതൽ ജനങ്ങൾ ഇവർക്ക് പിന്തുണയുമായി വന്നതിനു ശേഷം പ്രാദേശിക രാഷ്ട്രീയ നേതാക്കളും പോലീസും ഇവരെ സന്ദർശിക്കാൻ തുടങ്ങുകയും. എന്നാൽ അവരൊക്കെയും പറഞ്ഞു കൊണ്ടിരിക്കുന്നത്, ഇതൊക്കെ നാട്ടിൽ സാധാരണ നടക്കാറുള്ള വഴക്കിനിടയിൽ സംഭവിക്കാറുള്ളതാണെന്ന രീതിയിലാണ്. അതായത് ഒരു കൂട്ടത്തല്ലൊക്കെ നടക്കുമ്പോ അതിൽ പരിക്കു പറ്റുകയും, ചിലപ്പോൽ മരിച്ചു പോവുകയും ചെയ്യും എന്ന്. എന്നാൽ അങ്ങനെ ഒരു കൂട്ടത്തല്ലായിരുന്നുവോ അവിടെ നടന്നത്? ഒന്നിച്ചുള്ള സംഘത്തിലെ ‘മുസ്‌ലിം വേഷം‘ അല്ലാത്ത സുഹൃത്തുക്കളെ ഇവർ ഉപദ്രവിച്ചിട്ടില്ല എന്നത് എന്തിന്റെ ലക്ഷണമാണ്?
ജുനൈദിന്റെ ഉമ്മ പറയുന്നത് തന്റെ മക്കൾക്കു വേണ്ടി എന്റെ ജീവിതം ഇതുവരെ നൽകി. അവരെ ഭീകരവാദികളോ അക്രമികളോ ആക്കാതെ വളർത്തുകയും ചെയ്തിട്ടുണ്ട്. അതിലൊരാൾ ഇപ്പോൾ ഇല്ല. തന്റെ മകന്റെ കൊലയാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതു വരെ നിയമ പോരാട്ടം തുടരും എന്നാണ്. ഈ വിവരം കേട്ടപ്പോൾ ചോദിച്ചു: പ്രദേശവാസികളും രാഷ്ട്രീയക്കാരും മറ്റും ഇതൊരു സാധാരണ തല്ലു കേസായും മറ്റും നിസാര വത്കരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സമയത്ത് കൊലപാതകികൾ എങ്ങനെ ശിക്ഷിക്കപ്പെടും എന്ന് ചോദിക്കാതിരിക്കാനായില്ല. ജുനൈദിന്റെ സുഹൃത്ത് മുഹമ്മദ് അസ്‌ഹറുദ്ദീനാണ് മറുപടി പറഞ്ഞത്: ‘ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. ആരൊക്കെ എന്തൊക്കെ പറഞ്ഞു പരത്തിയാലും കോടതി കുറ്റവാളികൾക്ക് ശിക്ഷ നൽകും എന്നു തന്നെയാണ് വിശ്വസിക്കുന്നത്. അല്ലാഹുവിന്റെ സഹായവും നിർലോഭം സത്യം തെളിയിക്കുന്നതിൽ ലഭിക്കുകയും ചെയ്യും.‘
ഇനിയൊരു ജുനൈദ് ഉണ്ടാകാതിരിക്കട്ടെ...
കൊലപാതകികൾ ശിക്ഷിക്കപ്പെടട്ടെ...
പ്രാർഥനകളും പ്രതിഷേധങ്ങളുമായി നിങ്ങളും കൂടെയുണ്ടാകണം...
No comments:
Post a Comment