മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Monday, November 19, 2007

പാതിയില്‍ നിലച്ചുപോയ പുതുമഴ!



ലസവും അപക്വവുമായ സഞ്ചാരം. കണ്ടും കേട്ടും പറഞ്ഞും ജീവിതപുസ്തകത്തില്‍ തിന്മകളുടെ മാറാലകള്‍ മാറാപ്പുകെട്ടിയ കാലം. ഒട്ടും കരുതലോടെയല്ലാത്ത കാല്‍‌‌വെപ്പുകള്‍, വിചാരങ്ങള്‍.... ദീര്‍ഘനേരത്തെയാത്ര മനസ്സിനെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. കണ്ണുകള്‍ വാടിക്കുനിഞ്ഞു. പൊടിപടലങ്ങള്‍ കൊണ്ട് അസ്വസ്ഥത! തണുത്ത തെളിജലം കൊണ്ടൊന്ന് കഴുകിത്തുടയ്ക്കാന്‍ ഹൃദയം കൊതിച്ചു. ശുദ്ധജലത്തിന്റെ തെളിമയിലൊന്ന് തണുക്കാന്‍ ഉള്ളുനിറയെ ആഗ്രഹിച്ചു. വരണ്ടുണങ്ങിയ മണ്ണും, മണ്ണില്‍ പതിഞ്ഞ വിത്തും പുതുമഴയെ കൊതിച്ചപോലെ!


ജലബാഷ്പത്തിന്റെ സ്പര്‍ശമില്ലാതെ വിത്ത് മുളച്ചുയരില്ല. വറ്റിവരണ്ടുകിടന്ന മണ്ണില്‍ വിത്ത് അനക്കമില്ലാതെ കിടന്നു. ഒന്നുയര്‍ന്നു കാണാന്‍ അങ്ങേയറ്റം കൊതിച്ചു. ഇലച്ചാര്‍ത്തുകളെ ചുംബിച്ചുണര്‍ത്തുന്ന പുതുമഴയെ ആവോളം മോഹിച്ചു. നന്മയുടെ വിത്തൂകള്‍ മുളച്ചു പടരാന്‍ എന്നാണൊരു പുതുമഴ? കാലം കിനാവു കണ്ടു. തിന്മയുടെ വിഷക്കൂമ്പുകളെ അടിച്ചുലച്ച്, നല്ല പൂവുകള്‍ക്ക് വിടരാന്‍ ആകാശം കാണിക്കുന്ന പുതുമഴ! കനത്ത കാര്‍മേഘങ്ങള്‍ പെയ്തു തീര്‍ന്ന്, തുറന്നുകിട്ടുന്ന ആകാശം കണ്ണുകൊതിച്ചു. മണ്ണൊന്നു കുതിരാന്‍, ഇലകള്‍ നനയാന്‍, മലരുകള്‍ വിടരാന്‍, വേരുകള്‍ പടരാന്‍, പൂവുകള്‍ നിറയാന്‍ ഒരു പുതുമഴ! വേഴാമ്പലുകള്‍ നിവര്‍ന്നുനിന്ന് ആകാശം നോക്കി. വെളുത്തുവിളറിയ ആകാശം ഉത്തരമില്ലാതെ കിടന്നു. ചെറിയ മേഘപടലങ്ങള്‍ പോലുമില്ലാതെ മാനം മടുപ്പിച്ചു. വേനല്‍ പോകാനൊരുങ്ങുകയാണ് വിട!


കൂമ്പടഞ്ഞ ഇലച്ചാര്‍ത്തുകളില്‍ പുതുമഴയുടെ മൃദുചുംബനം! വേനല്‍ യാത്രചോദിച്ച വഴിയില്‍ ഒരു പുതുമഴസ്പര്‍ശം! ഇറ്റിറ്റു വീഴുന്ന തുള്ളികള്‍ ആത്മഹര്‍ഷത്തിന്റെ പുളകമാകുന്നു. ജലം കൊണ്ട മണ്ണിന്റെ മധുരമുള്ള മണം മനസ്സിനെയും കുളിരണിയിച്ചു. സെപ്തംബര്‍-ഒക്ടോബര്‍ പുതുമഴയുടെ നനവുള്ള വസന്തമായിരുന്നു... ശിശിര ഹേമന്തങ്ങളില്‍ നിറയാതെ പോയ ഓരോ കൊച്ചുകുഴികളേയും ആ പുതുമഴ നനവുള്ളതാക്കി. വറ്റിയമണ്ണില്‍ ഉറ്റിയ പുതുമഴ കുതിര്‍ന്നുപടര്‍ന്നു. പൂവുകള്‍ നിറഞ്ഞു...


എത്ര വേഗമാണ് ആ പുതുമഴ ഓരോ വിത്തിനേയും വിടര്‍ത്തിയത്! എത്ര സുന്ദരമായാണ് ഓരോ മണ്ണും വിത്തുകള്‍ക്കായി വിണ്ടു കീറിയത്! ഉള്ളിലുറങ്ങിയ നന്മയുടെ വിത്തുകള്‍ ആ പുതുമഴയുടെ സാന്ത്വനസ്പര്‍ശനത്താല്‍ ഉണര്‍ന്നുയര്‍ന്നു. എത്ര പെട്ടെന്നാണ് ചുറ്റുപാടും മാറിയത്! മുമ്പു കാണാത്ത ആവേശം മുമ്പിലെങ്ങും നിറഞ്ഞു. നിഷ്ഠയുള്ള ജീവിതശീലങ്ങള്‍ എത്രയെളുപ്പമാണ് കൈവന്നത്! ഒരു പുതുമഴയുടെ സാധ്യതകള്‍ എത്ര ഏറെയാണ്. മാറ്റങ്ങളുടെ പുതുമഴയായിരുന്നു. പൂ ചോദിച്ചപ്പോള്‍ പൂക്കാലം സമ്മാനിച്ച മഴക്കാലം. ഓരോ തളിരിലും പൂവും കായും നിറച്ച് ഒറ്റയുമ്മകൊണ്ട് മനസ്സിനെ മയില്പീലിയാക്കിയ മൃദുലമായ മഴസ്പര്‍ശം. നന്മയുടെ നീരൊഴുക്കിന് ചിറകെട്ടാനാകില്ല. അവ കുത്തിയൊഴുകി, വറ്റിക്കിടന്ന ഓരോ അതിരിലും ആ നനവെത്തി. എല്ലാം തുടുത്തു സുന്ദരമായി. ആത്മസൌന്ദര്യത്തിന്റെ പുതുമഴയില്‍ വസന്തം എവിടെയും!


ആവര്‍ത്തിച്ച കൊച്ചുവര്‍ത്തമാനങ്ങളില്‍ പുതുമഴയോട് അടക്കം പറഞ്ഞപ്പോള്‍ ഹൃദയത്തിന് മുമ്പില്ലാത്ത പ്രകാശവും കരുത്തും കൈവന്നിരിക്കുന്നു. രാവുകള്‍ പകലിന്റെ സൌന്ദര്യം പടര്‍ത്തി. സാന്ത്വനത്തിന്റെ, സ്നേഹത്തലോടലുകളുടെ, എന്നുമൊപ്പമുണ്ടാകുമെന്ന ഉറപ്പിന്റെ പ്രകാശം കൊണ്ട് കൂരിരുട്ടിലും വെളിച്ചം പരന്നു. ഈ പുതുമഴ എന്റെ സ്വന്തമെന്ന ആത്മഹര്‍ഷം ശരറാന്തല്‍ പോലെ ഹൃദയഭിത്തിയില്‍ തൂക്കിയിട്ട്, എത്രയെളുപ്പത്തിലായിരുന്നു ആ കൂരിരുട്ടിലും നടന്നു നീങ്ങിയത്! സ്വന്തമെന്ന അഹങ്കാരം കൊണ്ട് കണ്ണുകാണാതെ, മറ്റൊന്നും നോക്കാതെ വിലക്കുകള്‍ ലംഘിച്ച് ഉറക്കെ പ്രഖ്യാപിച്ചു. ഇതാ എന്റെ പുതുമഴയെന്ന്! ഈ പുതുമഴയുടെ കുളിര്‍മപോലും മറ്റൊരാള്‍ ആസ്വദിക്കുന്നത് ഇഷ്ടമാകാതെ മനസ്സില്‍ കുശുമ്പ് നിറഞ്ഞു, പെയ്തു തോര്‍ന്നിട്ടും ആ സ്വാര്‍ത്ഥത വിട്ടുമാറുന്നില്ല!


ഇന്ന്, വേര്‍പാടിന്റെ വേദന എത്രയെന്നറിയുന്നു.... ഏകാന്തതയുടെ നീറ്റല്‍ മനസ്സിനെ പുകയ്ക്കുന്നു... ഈ പുതുമഴ പാതി പെയ്തുതീരുകയാണ്! ഇലപ്പടര്‍കളില്‍ ഇളം കാറ്റ് തീരുന്നു. ഓരോ തുള്ളിയും നനച്ചുവളര്‍ത്തിയ നന്മയുടെ വിത്തുകള്‍ ഇനി മുളച്ചുയരുമോ? വാടിക്കരിയുമോ? ഈ പുതുമഴയെ ഇനിയും കാത്തിരിക്കുന്നു, നെഞ്ചു നിറയെ!


സമര്‍പ്പണം:
പാതിയിലസ്തമിച്ച ആത്മസുഹൃത്തിന്....

24 comments:

  1. മാറ്റങ്ങളുടെ പുതുമഴയായിരുന്നു. പൂ ചോദിച്ചപ്പോള്‍ പൂക്കാലം സമ്മാനിച്ച മഴക്കാലം. ഓരോ തളിരിലും പൂവും കായും നിറച്ച് ഒറ്റയുമ്മകൊണ്ട് മനസ്സിനെ മയില്പീലിയാക്കിയ മൃദുലമായ മഴസ്പര്‍ശം. നന്മയുടെ നീരൊഴുക്കിന് ചിറകെട്ടാനാകില്ല. അവ കുത്തിയൊഴുകി, വറ്റിക്കിടന്ന ഓരോ അതിരിലും ആ നനവെത്തി. എല്ലാം തുടുത്തു സുന്ദരമായി. ആത്മസൌന്ദര്യത്തിന്റെ പുതുമഴയില്‍ വസന്തം എവിടെയും! പക്ഷേ...

    സമര്‍പ്പണം:പാതിയിലസ്തമിച്ച ആത്മസുഹൃത്തിന്..

    ReplyDelete
  2. നല്ല സൌഹൃദം എന്നും തെളിഞ്ഞ നീലാകാശം പോലെയാണ് യുഗാന്തരങ്ങള്‍ക്കും അപ്പുറത്ത് നിന്ന് മനസ്സ്‌ കൊണ്ട്‌ പിരിയെണ്ടി വന്ന പഴയ സൌഹൃദ
    ബന്ധങ്ങളുടെ നൂല്പാതയിലൂടെയുള്ള ഒരു യാത്രയിലാണ് ഞാനും
    ഒരു പുതുമഴയിലൂടെ ഒരുപൂക്കാലത്തിലൂടെ മനസ്സിലെ മയില്പീലിതണ്ടുകള്‍പോലെ ഇതള്‍വിരിഞ്ഞ ഒരു സ്നേഹ സൌഹൃദത്തിനായി ഈ പെരുമഴയില്‍ ഞാനും അങ്ങമാകുന്നു.
    ഹൃദയം തൊട്ടറിയുന്ന സുഹുര്‍ത്തുക്കള്‍
    എന്നും എന്റെ അനുഗ്രഹമായിരുന്നു.
    എന്റെ പ്രതീക്ഷ്കള്‍ക്ക് അപ്പുറത്തുള്ള
    സൌഹൃദങ്ങള്‍ ബന്ധങ്ങള്‍ എന്നും എന്റെ
    ഈ ജീവിത യാത്രയില്‍ കരുത്ത്‌ ആയിരുന്നു

    ReplyDelete
  3. ജനനത്തിനു മരണവും ഉണ്ട്
    അതു രാവും പകലും പോലെ
    ഒരെ നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെ
    ആ സത്യം സ്വീകരിച്ചെ പറ്റൂ
    മരണം പല രൂപത്തില്‍ വരും എപ്പോഴാണങ്കിലും
    പ്രീയപ്പെട്ടവര്‍ പോകുമ്പോ അതൊരു നൊമ്പരമാണ്‍.
    എന്നു വച്ചു അവരുടെ സ്നേഹം നമ്മെ വിട്ട് പോകുന്നില്ലാ.
    ദൈവം തന്ന ജീവന്‍ ദൈവത്തിന്റെ പക്കല്‍ തിരികെ പോകുന്നു
    ദൈവനാമം മഹത്വപ്പെടട്ടേ!!

    ReplyDelete
  4. നന്ദി സജീ!
    അഭിപ്രായത്തിന്, സാന്ത്വനത്തിന്...

    ReplyDelete
  5. നന്ദി!
    മാണിക്യം...
    ശരിയാണ് പറഞ്ഞത് പക്ഷേ...
    ആ മധുരമായ ഓര്‍മകളല്ലാതെ ജീവനുള്ള ആ സ്നേഹം ഇനിയുണ്ടാകുമോ? മറ്റൊരാളില്‍ നിന്ന് ലഭിച്ചാലും
    അത് മറ്റൊരു സ്നേഹമല്ലാതെ ആ നഷ്ടമാ‍യ/നഷ്ടമാക്കിയ സ്നേഹത്തോളം വരില്ലല്ലോ?

    ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്!!

    ReplyDelete
  6. മനസിന്‌ നല്ല കുളിര്‍മ തന്ന വായന. നല്ല ഭാഷ. അഭിനന്ദനങ്ങള്‍.

    ReplyDelete
  7. നന്ദി വാല്‍മീകീ...

    ReplyDelete
  8. നന്നായി എഴുതിയിരിക്കുന്നു..:)

    ReplyDelete
  9. നന്ദി....
    മയൂര ‘നന്നായി കമെന്റിയിരിക്കുന്നു’!!!!

    ReplyDelete
  10. നല്ല ഒരു സുഹ്യത്ത് എന്നും പുതുമഴയെ പോലാണ്.
    വരണ്ടുണങ്ങിയ മനസിന്,
    വേനലിനു വഴിമാറുന്നത് മഴ മനപൂര്‍വ്വമാവും.
    മഴ മാത്രമായാല്‍ പുതുമഴയ്ക്കു പ്രശസ്തിയില്ലല്ലോ?

    നല്ല ഭാവന, സുന്ദരമായ വാചകങ്ങള്‍,

    ReplyDelete
  11. മൂസേ (കനല്‍)
    നന്ദി...
    മനഃപൂര്‍വമാണോ?
    അറിയില്ല, പക്ഷേ...
    ഈ വേനലിനെ ക്ഷണിച്ചുവരുഠിയതാണോ എന്നൊരു സന്ദേഹം! :(

    ReplyDelete
  12. സമര്‍പ്പണം കാണുന്നതു വരെ ഒരു പുതുമഴയുടെയും പുതുമണ്ണിന്റെയും ഗന്ധം... ശരിയാണു.. ചില നഷ്ടങ്ങല്‍ നികത്താനാവില്ല.. പകരം മറ്റൊന്നു വെക്കാനുമാവില്ല...

    ReplyDelete
  13. malayalam ella.. sorry.!! .. puthu mazhaye vittu kalayuvano.? venalil kariyathe puthu mazhey viliku. vilikay puthumazha kathirikumenkilo. enik angana thonunnathu

    ReplyDelete
  14. This comment has been removed by a blog administrator.

    ReplyDelete
  15. അതെ കല്പക്ജീ!
    ചിലത് നികത്താന്‍ പറ്റില്ല.
    അതുപോലെ മറ്റൊന്നില്ലതന്നെ!
    നന്ദി...

    രജേഷ്!
    വിളിച്ചാലും, വിളികേട്ട് വന്നാലും
    ഇനി പുതുമഴയായിപെയ്യാന്‍
    കഴിയില്ലല്ലോ!
    പുതുമഴ പെയ്തൊഴിഞ്ഞില്ലേ?
    എല്ലാമഴക്കും പുതുമഴ എന്നു പറയ്യാനും പറ്റില്ലല്ലോ!!

    ReplyDelete
  16. mazha nananju school vittu vanna aa aa naalaam class kaaraneyaanu enikk orma vannath.pite divasam schoolil pokathe irikkan vendi mazha nannjittum pani pidaakkathe pite divasam schioolil pokendi vanna aa kochu payyane. mookum olippich kizhinju pokunna ,buttense illath,valli trouser murukki kettikondu schoolil pokunna aa kunju rasaakkine. ................aa baalyam orikkalum madangi varilla......... ennalum namukkokke nalla baalyangal kaalam thannittund. innathe thalamurakk ingane orkkan oru baalyakaalam polum illallo. .............rasaakk...kemamaayittund.

    ReplyDelete
  17. നന്ദി...
    ഈ വരികള്‍ എനിക്ക് എന്റെ കുട്ടിക്കാലം തിരിച്ചു തന്നു!!

    ReplyDelete
  18. റസാഖേ -

    ഒരു പൂക്കാലം സമ്മാനിച്ച്, ഒരോ തളിരിലും പൂവും കായും നിറച്ച്, നന്മയുടെ വിത്തുകള്‍ മുളപ്പിച്ച്, പുതുമഴ പെയ്തു തോര്‍ന്നു... ആത്മ സൌന്ദര്യത്തിന്റെ പുതുമഴയില്‍ വസന്തം വിടര്‍ത്തി പെയ്തു തീര്‍ന്ന പുതുമഴ...!!! എത്ര മനോഹരം !!!

    ഇനിയൊരു പുതുമഴയുടെ ആവശ്യമുണ്ടോ? തിന്മയുടെ കൂമ്പുകളെ അടിച്ചുലച്ച് , മണ്ണൊന്ന് കുതിര്‍ത്ത്, ഇലകളെ നനച്ച് , പൂവുകളെ വിടര്‍ത്താനായിട്ട് മണ്ണിനെ ഒരുക്കാനായിരുന്നില്ലേ ആ പുതുമഴ? ഇനി ഏതൊരു സാധാരണ മഴക്കും ആ മണ്ണിനെ വീണ്ടും പുളകമണിയിക്കാനാവും.. മനസിലെ ഏകാന്തതയുടെ നീറ്റല്‍ മാറ്റാനാവും ... ആ നന്മയുടെ വിത്തിനെ വളര്‍ത്താനാവും...

    ഇതീന്റെ മറ്റൊരുവശം ചിന്തിച്ചു പോകുന്നു.... പെയ്തു തീരാന്‍ കൊതിച്ചിട്ട് , പാതിയില്‍ പെയ്തു തീര്‍ക്കേണ്ടി വന്നപ്പോഴുള്ള മഴയുടെ ദുഖം?? മനപൂര്‍വ്വം ആ ദുഖം ക്ഷണിച്ചു വരുത്തില്ല എന്നാണെനിക്ക് തോന്നുന്നത്....

    ഇതിലെ ഭാഷയും ഭാവനയും തീവ്രതയും എടുത്തു പറയേണ്ടിയിരിക്കുന്നു. ഹൃദയത്തിന്റെ അടിത്തട്ടില്‍‍ നിന്നുള്ള വരികള്‍... ഇത് മനസിനെ സ്പര്‍ശിക്കുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

    - സ്നേഹാശംസകളോടേ, സന്ധ്യ :)

    ReplyDelete
  19. ഒരു മഴ തോരാതെപെയ്യുന്നു...
    എന്റെ മനസ്സില്‍ ചാലുകള്‍ വെട്ടി,
    സൌഹൃദത്തിന്റെ വേരുകളെ നനച്ച്
    നിര്‍ത്താതെയൊഴുകുന്നു....

    റസാഖ്..
    നീയെനിക്കാരാണ്?

    ചിന്തയുടെ തോരാമഴയില്‍..
    ആത്മബന്ധത്തിന്റെ സ്വച്ഛതനശിച്ച്,
    സ്വാര്‍ത്ഥതയുടെ ബലിക്കല്ലുകളില്‍
    വ്യക്തിബന്ധങ്ങളുടെ കഴുത്തറ്റ്
    ചോരവീഴുന്നതും കണ്ട്..
    ഇടത്തോര്‍ച്ചകളിലെ മിന്നലുകളായി
    ടെലഫോണില്‍ നീ ശബ്ദിക്കുന്നതും കാത്ത്..
    ഈ മഴയത്തിങ്ങനെ കുളിരുമ്പോള്‍,
    ഞാന്‍ ചോദിക്കുന്നു..
    റസാഖ്..നീയെനിക്കാരാണ്?!

    ജിടാക്കിലെ പച്ചവെളിച്ചം
    ചുവക്കുന്നതിനും
    ഇരുളുന്നതിനുമിടയിലെ..
    അര്‍ത്ഥഗര്‍ഭമായ നിശ്ശബ്ദതയുടെ
    നനുത്തധൂളികള്‍ മനസ്സില്‍ പടര്‍ന്ന്..
    വിരോധമില്ലാതെ,വിടപറയാതെ
    പിരിയുന്നതിന്‍ മുന്‍പ്...
    ഞാന്‍ പലവട്ടം ചോദിച്ചിട്ടുണ്ട്..
    റസാഖ്..നീയെനിക്കാരാണ്?

    ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ..
    ഇന്ദ്രിയച്ചരടുകള്‍ കൈവിടുകകൊണ്ടോ..
    മതത്തിന്റേയും മണ്ണിന്റേയും
    മണമെത്താത്ത രണ്ടറ്റങ്ങളിലിരുന്ന്,
    സൌഹൃദത്തിന്റെ മഴയും നനഞ്ഞ്,
    ഞാന്‍ ചോദിക്കുകയാണ്..
    റസാഖ്..നീയെനിക്കാരാണ്?

    ഉത്തരത്തിന്റെ ഇടവപ്പാതിക്കായി
    കാത്തിരിക്കാതെ..
    ഞാനീ സൌഹൃദത്തിന്റെ
    കാലവര്‍ഷത്തില്‍ നനയാനിറങ്ങുന്നു...
    ഞാനിതില്‍ നനഞ്ഞുകുതിരാന്‍
    കൊതിച്ച് കുടയെടുക്കാതിറങ്ങുന്നു..

    റസാഖ്..
    നീയെനിക്ക് ആരെല്ലാമോ ആണല്ലോ?!

    ReplyDelete
  20. സന്ധ്യേ!

    ഓരോ അക്ഷരവും വീണ്ടും മനസ്സിനെ കീറിമുറിക്കുന്നു!

    പെയ്തു തീരാന്‍ കൊതിച്ചിട്ട് , പാതിയില്‍ പെയ്തു തീര്‍ക്കേണ്ടി വന്നപ്പോഴുള്ള മഴയുടെ ദുഖം?? മനപൂര്‍വ്വം ആ ദുഖം ക്ഷണിച്ചു വരുത്തില്ല എന്നാണെനിക്ക് തോന്നുന്നത്....

    കമെന്റിലെ ഈ വരികള്‍ മനസിനെ പിടിച്ചുലയ്ക്കുന്നു...
    അതെ തീര്‍ച്ചയായും ആ പുതുമഴ ഒരിക്കലും ആശിക്കില്ല, പാതിയില്‍ നിന്ന് പോകാന്‍!
    ആ മഴയ്ക്കിപ്പോഴും പെയ്യാന്‍ കഴിയാത്ത വിഷമം ഉണ്ടാകാം. പക്ഷേ...
    ഇനി പെയ്യാനൊക്കുമോ? ഇല്ല
    കഴില്ല...
    വേണ്ട ഇനി ‘മറ്റൊരു മഴ!’
    മറ്റൊരു മഴയും പുതുമഴയാകില്ല!!

    ----------

    കവിതപോലെ ഒരു മനസ്സെനിക്കായ് തന്ന ഹരിയണ്ണാ!
    നീയെനിക്കാരെല്ലാമാണല്ലൊ!

    ReplyDelete
  21. ഭായ് അടിപൊളി എന്ന് പറഞ്ഞാ അതൊരു ഭംഗി വക്കവും അതുകൊണ്ട് പറയുന്നില്ല തകര്‍പ്പന്‍ അല്ലെങ്ങില്‍ കുഴിമിന്നി, നിലംകുലുക്കി എന്നോക്കെപരയാം...

    ReplyDelete
  22. നന്ദി എല്ലാവര്‍ക്കും :)

    ReplyDelete
  23. veyilil thapichu kidakkunna marubhoomiyil maruppacha kandethiya sugham. marubhoomiyude vanyatha kandath saudiyilanu 'THEERATHA KOTHIYODE ALARUNNA MARUBHHO KONNU THINNETRAYO OMAL KINAKKALE'ennu manassil 2 varikkavithayunarthiya rangangal.innu dubai yil pravasathinte mattoru mugham......oralpam thirakkilanu U A E yil ninnum ABOOBACKAR PERINGODE.

    ReplyDelete