മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Saturday, December 31, 2016

മീലാദിന്റെ സഊദി പര്‍വം ഒരു ദിവാസ്വപ്നം

മീലാദിന്റെ സഊദി പര്‍വം
ഒരു ദിവാസ്വപ്നം



റബീഉല്‍അവ്വല്‍ പിറന്നു കഴിഞ്ഞാല്‍ നാട്ടിന്‍പുറത്തുള്ള സാധാരണക്കാരില്‍ ചിലര്‍ പോത്ത് തേടിയിറങ്ങുന്നു; സദ്യവട്ടങ്ങള്‍ക്കായി. ചില മുസ്‌ല്യാന്മാര്‍ തെളിവു തേടിയിറങ്ങുന്നു; ഫത്‌വകള്‍ക്കായി! വേണമെന്നുണ്ടെങ്കില്‍ പോത്തുകിട്ടും. പക്ഷെ നബിജയന്തി ആഘോഷിക്കാന്‍ പ്രമാണങ്ങള്‍ പണം കൊടുത്താല്‍ കിട്ടില്ല. അപ്പോള്‍ പിന്നെ അടര്‍ത്തിയും വെട്ടിയും ഒപ്പിച്ചെടുക്കുക ചിലരുടെ പതിവാണ്. ഓരോ വര്‍ഷവും ഓരോന്ന് ഇറക്കുമതി ചെയ്യാറുണ്ട്. നബി(സ)യുടെ ഇരുപത്തിമൂന്നു വര്‍ഷത്തെ പ്രവാചക ജീവിതത്തില്‍ ഒരിക്കല്‍ പോലും ജന്മദിനം ആഘോഷിക്കുകയോ ജന്മദിനാചരണത്തിന് നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല. ഇസ്‌ലാഹീ പ്രസ്ഥാനം ഇക്കാര്യം കേരളീയ സമൂഹത്തോട് പറയാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. എന്നാല്‍ ജയന്തിയാഘോഷത്തിന് പ്രാമാണികമായ ഒരു തെളിവും ലഭിക്കാതെ വന്നപ്പോള്‍ നല്ലതല്ലേ, അന്നദാനമല്ലേ, നബി മദ്ഹല്ലേ എന്നെല്ലാം പറഞ്ഞ് നാട്ടുനടപ്പിനെ ന്യായീകരിക്കുക മാത്രമാണ് യാഥാസ്ഥിതിക നേതൃത്വം ഇക്കാലമത്രയും ചെയ്തുവന്നത്. ഈയാഘോഷം ഹിജ്‌റ മുന്നൂറിനുശേഷം ഉണ്ടായതാണെന്ന് കാര്യവിവരമുള്ള സുന്നീ പണ്ഡിതന്മാരെല്ലാം പറയുന്നതാണ്.

എന്നാല്‍ സോഷ്യല്‍മീഡിയ രാജ്യം ഭരിക്കുന്ന കാലത്ത് തെളിവുകള്‍ക്കു പഞ്ഞമില്ല. എവിടെയും വെട്ടി സ്‌ക്രീന്‍ ഷോട്ടെടുക്കാം. ഏതു തരത്തിലും ട്രോള്‍ ചെയ്യാം. അവയിലൊരെണ്ണം ചിലര്‍ വൈറല്‍ ആക്കിയിട്ടുണ്ട്. അത് എന്താണെന്നല്ലേ! സുഊദി പണ്ഡിതന്മാര്‍ നബിദിനത്തിന് അനുകൂലമായി ഫത്‌വ നല്‍കിയിരിക്കുന്നു എന്ന് പറഞ്ഞ് ശൈഖ് അബ്ദുല്ല അല്‍മുത്വ്‌ലഖിന്റെ ഒരു ഫത്‌വയുടെ രണ്ടുവരിയും കൊടുത്തിരിക്കുന്നു. കഴിഞ്ഞില്ല. മക്കയും മദീനയും അലങ്കരിച്ചുകഴിഞ്ഞിരിക്കുന്നു എന്ന കമന്റും കൊടുത്തു. ലൈക്കും ഷെയറും സജീവം. വസ്തുത എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്.

ശൈഖ് അബ്ദുല്ല അല്‍മുത്‌ലഖിന്റെ വിശകലനം ഇപ്രകാരമാണ്: ''നബി ദിനാഘോഷപരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവരും പാപികളാണെന്ന് പറയാവതല്ല. ചിലര്‍ ഈയവസരങ്ങള്‍ റസൂലിന്റെ യഥാര്‍ഥ ചരിത്രം പരിചയപ്പെടുത്താനും അദ്ദേഹത്തിന്റെ ചര്യയില്‍ നിന്ന് പ്രബലമായവ പഠിപ്പിക്കാനും ഉപയോഗപ്പെടുത്തിയേക്കാം.''

ശൈഖ് മുത്‌ലഖ് തുടരുന്നു: ''നബിദിനം ആചരിക്കുന്നവരില്‍ വേറൊരു വിഭാഗമുണ്ട്. അവര്‍ മൗലിദ് ഇബാദത്ത് (ആരാധന) ആയി കണക്കാക്കുന്നു. ആഘോഷിക്കാത്തവരെ ആക്ഷേപിക്കുന്നു. ഇക്കൂട്ടര്‍ പാപികള്‍ തന്നെ. കാരണം റസൂലോ(സ) അദ്ദേഹത്തിന്റെ കുടുംബമോ, സ്വഹാബികളോ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചിട്ടില്ല. ഫാത്വിമിയ്യ ഭരണകാലത്താണ് ഈ ബിദ്അത്ത് (അനാചാരം) പുറത്തുവന്നത്. മാത്രമല്ല, പ്രസിദ്ധമായ ബുര്‍ദ കീര്‍ത്തനകാവ്യത്തില്‍, റസൂല്‍ ആക്ഷേപിച്ചുപറഞ്ഞ ശിര്‍ക്ക് (ബഹുദൈവാരാധന) ഉള്‍ക്കൊള്ളുന്നു.''

ഈ ഫത്‌വയില്‍ ഒരു വരി മാത്രം മുറിച്ചെടുത്ത് വൈറലാക്കി സാധാരണക്കാരെ വഞ്ചിക്കുന്നത് മതത്തിന്റെ പേരിലുള്ള കള്ളത്തരമാണ്. ശൈഖ് മുത്‌ലഖിന്റെ ഇവ്വിഷയകമായുള്ള പ്രഭാഷണം യുട്യൂബില്‍ ലഭ്യമാണ്. സത്യവും ന്യായവും ആഗ്രഹിക്കുന്നവര്‍ക്ക് അത് ഡൗണ്‍ലോഡ് ചെയ്ത് ശ്രദ്ധിക്കാവുന്നതാണ്. യാഥാസ്ഥിതികതയ്ക്കു വളമിടുന്നവര്‍ക്ക് ഓന്നോ രണ്ടോ വരി മതിയാവും! നാഴികക്കു നാല്പതുവട്ടം സുഊദി പണ്ഡിതന്മാരെ ഭത്‌സിക്കുന്നവര്‍ക്ക് സുഊദി പണ്ഡിതന്മാര്‍ അഭിമതരായി എന്നതില്‍ സന്തോഷമുണ്ട്. ഏതായിരുന്നാലും ഇത്തരം ഫത്‌വകള്‍ ശ്രദ്ധിക്കാന്‍ ആളുകള്‍ക്കവസരം ഒരുക്കിയത് നന്നായി.

സുഊദി അറേബ്യയിലെ ലജ്‌നത്തുദ്ദാഇമയുടെ 3323-ാം നമ്പര്‍ ഫത്‌വ മേല്‍ ചോദ്യത്തിനോട് ചേര്‍ത്തുവായിക്കുന്നത് നല്ലതാണ്.
ചോദ്യം: നബിദിനം, ഇസ്‌റാഅ്-മിഅ്‌റാജ് എന്നിവ ഇസ്‌ലാമിക പ്രബോധനത്തിന്റെ ഭാഗമായി ഇസ്‌ലാമിന്റെ അടയാളം എന്ന നിലയ്ക്ക് ആഘോഷിക്കുന്നത് ഇന്തോനേഷ്യയിലും മറ്റും കണ്ടുവരുന്നു. ഇതിന്റെ ഇസ്‌ലാമിക വിധി?
മറുപടി: നബി(സ) വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ദൈവമാര്‍ഗത്തില്‍ ജിഹാദ് ചെയ്തുകൊണ്ടും ദഅ്‌വത്ത് നടത്തിയിട്ടുണ്ട്. പ്രബോധനത്തിന്റെ മാര്‍ഗങ്ങളും ഇസ്‌ലാമിന്റെ അടയാളങ്ങള്‍ (ശിആര്‍) എങ്ങനെ പ്രകടിപ്പിക്കാമെന്നും അദ്ദേഹത്തിനാണല്ലോ ഏറ്റവും അറിയുന്നത്. ആ പ്രവാചകന്റെ ചര്യയില്‍ നബിജയന്തിയോ ഇസ്‌റാഅ്- മിഅ്‌റാജോ ആഘോഷിക്കാന്‍ നിര്‍ദേശമില്ല. അതിന്റെയെല്ലാം ശരിയായ സംഗതി അദ്ദേഹത്തില്‍ നിന്നാണ് പഠിക്കേണ്ടത്. ആ മാര്‍ഗമാണ് സ്വഹാബത്ത് പിന്‍പറ്റിയത്. ഇസ്‌ലാമിക പ്രബോധനത്തിന്റെ ആ മാര്‍ഗവും അദ്ദേഹമാണ് കാണിച്ചുതന്നത്. അവരാരും നബിദിനം ആഘോഷിച്ചിട്ടില്ല. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ഇമാമുകള്‍ നബിദിനം മനസ്സിലാക്കിയിട്ടില്ല. ശീഅകളിലെ റാഫിളികളെപ്പോലുള്ളവരില്‍ നിന്ന് വന്ന നിഷിദ്ധമായ ബിദ്അത്തുകളാണവ. ഖുലഫാഉര്‍റാശിദുകള്‍ക്കും സലഫുസ്സാലിഹിനും എതിരാണത്. നബി(സ)യില്‍ നിന്ന് പ്രബലമായ ഹദീസായി ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: ''നമ്മുടെ ഈ കാര്യത്തില്‍ (ദീന്‍) ആരെങ്കിലും പുതുതായി വല്ലതും കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളപ്പെടണം''

സുഊദി അറേബ്യയിലെ ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍അസീസ് ആലുശൈഖിന്റെ ഇതേ ആശയത്തിലുള്ള ഫത്‌വയും നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. അതും യുട്യൂബില്‍ ലഭ്യമാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിന്നും പ്രത്യേകിച്ച് പാകിസ്താനില്‍ നിന്നുമൊക്കെ റബീഉല്‍അവ്വല്‍ പന്ത്രണ്ടിന് നടത്തപ്പെടുന്ന ആഘോഷങ്ങളെപ്പറ്റിയുള്ള സംശയങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ശൈഖ് ഈ ഫത്‌വ പുറപ്പെടുവിച്ചത്.

ഇത്രയും വിശദീകരിച്ചത് കാര്യങ്ങള്‍ നേരെ ചൊവ്വെ മനസ്സിലാക്കണമെന്നാഗ്രഹിക്കുന്ന സദ്ബുദ്ധിയുള്ളവര്‍ക്കുവേണ്ടിയാണ്. എന്തും ദുര്‍വ്യാഖ്യാനിച്ച് ദുരുപയോഗപ്പെടുത്തുന്നവര്‍ക്ക് ഇതൊന്നും മതിയാവില്ല. യുട്യൂബില്‍ പരതി മാലിന്യം മാത്രം ചികയുന്നവരോട് എന്തുപറയാന്‍!

ശുദ്ധിവാദവും
നിരാകരണ വാദവും

പ്യൂരിറ്റാനിസം എന്ന് വിശേഷിക്കപ്പെടുന്ന ശുദ്ധത എന്നതിന് നിഷേധാത്മകമായ ഒരു പാഠഭേദം കൂടിയുണ്ട്. തന്റെതല്ലാത്തതെല്ലാം വര്‍ജ്യമാണെന്നാണതിന്റെ ആശയം. അമൂര്‍ത്തമായ ആദര്‍ശമായാലും മൂര്‍ത്തമായ ഭൗതികാവശ്യങ്ങളായാലും തനിക്കിഷ്ടമുള്ളത് സ്വീകരിക്കുക, അല്ലാത്തത് വര്‍ജിക്കുക എന്ന സ്വാഭാവികമായ ത്യാജ്യഗ്രാഹ്യ വിഷയമായ ഇവിടെ അര്‍ഥമാക്കുന്നത്. 'തന്റേത് മാത്രമാണ് സത്യം. അല്ലാത്തതെല്ലാം നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതാണ്' എന്ന ചിന്താഗതി അതിന്റെ പ്രയോഗവത്ക്കരണമെന്നോണം പരഹിംസ നടത്തുകയും ചെയ്യുക എന്ന സങ്കല്പമാണ് പ്യൂരിറ്റാനിസം കൊണ്ട് ആരെങ്കിലും അര്‍ഥമാക്കുന്നതെങ്കില്‍ അത് ഇസ്‌ലാമിനന്യമായ സങ്കല്പമാണ്. വിശുദ്ധ ഖുര്‍ആനില്‍ അങ്ങനെയില്ല. മുഹമ്മദ് നബി(സ) അങ്ങനെ പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ 'സലഫി' ആദര്‍ശത്തില്‍ പര നിരാകരണ സന്ദേശമില്ല. മുഹദ്ദിസുകളോ മുഫസ്സിറുകളോ മദ്ഹബ് ഇമാമുകളോ അങ്ങനെ പഠിപ്പിച്ചിട്ടില്ല. പില്ക്കാലത്ത് വന്ന പരിഷ്‌ക്കര്‍ത്താക്കള്‍ അങ്ങനെ ഒരു നിഷേധാത്മക സന്ദേശം സമൂഹത്തിന് കൈമാറിയിട്ടില്ല. ഇമാം ഗസ്സാലി, ഇബ്‌നു തൈമിയ, മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബ്, ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി, റശീദ് റിദ തുടങ്ങി ലോകത്തിന്റെ ഏതു ഭാഗത്തു വന്ന പരിഷ്‌ക്കര്‍ത്താക്കളും മറ്റുള്ളതെല്ലാം തച്ചുടച്ച് 'ശുദ്ധമാക്കു'ന്ന ആശയം പഠിപ്പിച്ചിട്ടില്ല. ഒരു നൂറ്റാണ്ടുകാലം ഇന്ത്യയില്‍ പ്രവര്‍ത്തിച്ച അഹ്‌ലേ ഹദീസും കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനവും ഈ നിരാകരണ മതം പ്രബോധനം ചെയ്തിട്ടില്ല.

എന്നാല്‍ ഇസ്‌ലാമിനെ തെറ്റായി വായിച്ചവരും അക്ഷരവായന നടത്തിയവരും ആത്മീയ തീവ്രത മതമായി സ്വീകരിച്ചവരും സമൂഹത്തിലുണ്ട്; മുസ്‌ലിംകള്‍ക്കിടയിലും ഉണ്ടായിട്ടുണ്ട്. അത്തരം ഒറ്റപ്പെട്ട അപശബ്ദങ്ങളെ സാമാന്യവത്ക്കരിച്ചു കൊണ്ട് അതിനെ ജിഹാദീ ഇസ്‌ലാം പ്രമാണങ്ങളില്‍ നിന്ന് ദീന്‍ പഠിക്കാതെ അന്ധവിശ്വാസത്തിന്റെ ഉന്മാദത്തില്‍ കഴിയുന്നവരെ സൂഫി മുസ്‌ലിംകള്‍ എന്നും പേരിട്ടു വിളിച്ച് യഥാര്‍ഥ ഇസ്‌ലാമിനെ ഇകഴ്ത്തുന്നവര്‍ തനിമയെ ഭയക്കുന്നവരാണ്. 

© സാജ് | ശബാബ്
2016 ഡിസംബർ 30 




www.malayaali.com

1 comment:

  1. പ്യൂരിറ്റാനിസം എന്ന് വിശേഷിക്കപ്പെടുന്ന ശുദ്ധത എന്നതിന് നിഷേധാത്മകമായ ഒരു പാഠഭേദം കൂടിയുണ്ട്. തന്റെതല്ലാത്തതെല്ലാം വര്‍ജ്യമാണെന്നാണതിന്റെ ആശയം. അമൂര്‍ത്തമായ ആദര്‍ശമായാലും മൂര്‍ത്തമായ ഭൗതികാവശ്യങ്ങളായാലും തനിക്കിഷ്ടമുള്ളത് സ്വീകരിക്കുക, അല്ലാത്തത് വര്‍ജിക്കുക എന്ന സ്വാഭാവികമായ ത്യാജ്യഗ്രാഹ്യ വിഷയമായ ഇവിടെ അര്‍ഥമാക്കുന്നത്. 'തന്റേത് മാത്രമാണ് സത്യം. അല്ലാത്തതെല്ലാം നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതാണ്' എന്ന ചിന്താഗതി അതിന്റെ പ്രയോഗവത്ക്കരണമെന്നോണം പരഹിംസ നടത്തുകയും ചെയ്യുക എന്ന സങ്കല്പമാണ് പ്യൂരിറ്റാനിസം കൊണ്ട് ആരെങ്കിലും അര്‍ഥമാക്കുന്നതെങ്കില്‍ അത് ഇസ്‌ലാമിനന്യമായ സങ്കല്പമാണ്. വിശുദ്ധ ഖുര്‍ആനില്‍ അങ്ങനെയില്ല. മുഹമ്മദ് നബി(സ) അങ്ങനെ പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ 'സലഫി' ആദര്‍ശത്തില്‍ പര നിരാകരണ സന്ദേശമില്ല. മുഹദ്ദിസുകളോ മുഫസ്സിറുകളോ മദ്ഹബ് ഇമാമുകളോ അങ്ങനെ പഠിപ്പിച്ചിട്ടില്ല. പില്ക്കാലത്ത് വന്ന പരിഷ്‌ക്കര്‍ത്താക്കള്‍ അങ്ങനെ ഒരു നിഷേധാത്മക സന്ദേശം സമൂഹത്തിന് കൈമാറിയിട്ടില്ല. ഇമാം ഗസ്സാലി, ഇബ്‌നു തൈമിയ, മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബ്, ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി, റശീദ് റിദ തുടങ്ങി ലോകത്തിന്റെ ഏതു ഭാഗത്തു വന്ന പരിഷ്‌ക്കര്‍ത്താക്കളും മറ്റുള്ളതെല്ലാം തച്ചുടച്ച് 'ശുദ്ധമാക്കു'ന്ന ആശയം പഠിപ്പിച്ചിട്ടില്ല. ഒരു നൂറ്റാണ്ടുകാലം ഇന്ത്യയില്‍ പ്രവര്‍ത്തിച്ച അഹ്‌ലേ ഹദീസും കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനവും ഈ നിരാകരണ മതം പ്രബോധനം ചെയ്തിട്ടില്ല.

    എന്നാല്‍ ഇസ്‌ലാമിനെ തെറ്റായി വായിച്ചവരും അക്ഷരവായന നടത്തിയവരും ആത്മീയ തീവ്രത മതമായി സ്വീകരിച്ചവരും സമൂഹത്തിലുണ്ട്; മുസ്‌ലിംകള്‍ക്കിടയിലും ഉണ്ടായിട്ടുണ്ട്. അത്തരം ഒറ്റപ്പെട്ട അപശബ്ദങ്ങളെ സാമാന്യവത്ക്കരിച്ചു കൊണ്ട് അതിനെ ജിഹാദീ ഇസ്‌ലാം പ്രമാണങ്ങളില്‍ നിന്ന് ദീന്‍ പഠിക്കാതെ അന്ധവിശ്വാസത്തിന്റെ ഉന്മാദത്തില്‍ കഴിയുന്നവരെ സൂഫി മുസ്‌ലിംകള്‍ എന്നും പേരിട്ടു വിളിച്ച് യഥാര്‍ഥ ഇസ്‌ലാമിനെ ഇകഴ്ത്തുന്നവര്‍ തനിമയെ ഭയക്കുന്നവരാണ്.

    ReplyDelete