മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Wednesday, May 8, 2013

പോസ്റ്റുമോർട്ടം ടേബിളിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ വന്നൊരാൾ!

ഇക്കഴിഞ്ഞ മെയ് അഞ്ചിനു കണ്ണൂരിൽ നടന്ന ഖുർ‌ആൻ ലേണിംഗ് സ്കൂൾ പഠിതാക്കളുടെ സംഗമത്തിൽ വെച്ചാണ് ഞാൻ അബ്ദുൽ ജബ്ബാർ എന്ന ഈ അത്ഭുതമനുഷ്യനെ കണ്ടത്. ഞെട്ടലുളവാക്കിയ ഈ മനുഷ്യനെ പരിചയപ്പെടുത്തിത്തന്നത് ബഹുമാന്യനായ എം പി അബ്ദുസ്സമദ് സമദാനി എം എൽ എയാണ്. സംഗമത്തിൽ അതിഥിയായെത്തിയ സമദാനിയുടെ ഫോട്ടോയെടുക്കാൻ ഗസ്റ്റ് റൂമിൽ ചെന്ന് രണ്ടുമൂന്ന് ക്ലിക്കുകൾ കഴിഞ്ഞപ്പോഴാണ് ജബ്ബാർ സാഹിബ് അങ്ങോട്ട് കടന്നു വന്നത്. അദ്ദേഹം ക്യു എൽ എസ് പഠിതാവൊന്നുമല്ല. സമദാനി അവിടെ എത്തുന്നു എന്നറിഞ്ഞ് അദ്ദേഹത്തെ കാണാനായി വന്നതാണദ്ദേഹം. ‘അസ്സലാമു അലൈക്കും’ എന്ന അഭിവാദനത്തോടെ കടന്നുവന്ന അദ്ദേഹത്തെ പേരുചൊല്ലി തന്നെ സമദാനി പ്രത്യഭിവാദ്യം ചെയ്തു.: ‘വ അലൈക്കുമുസ്സലാം വറഹ്മത്തുല്ലാഹ്... എന്താ ജബ്ബാർ സാഹിബേ സുഖമല്ലേ?’ അവരുടെ കുശലാന്വേഷണങ്ങൾക്കിടയിൽ എന്നെ നോക്കി സമദാനി പറഞ്ഞു:
അബ്ദുൽ ജബ്ബാർ അബ്ദുസ്സമദ് സമദാനിയും ഐ എസ് എം പ്രസിഡന്റ് യുപി യഹ്‌യാഖാനും



“ജബ്ബാർ സാഹിബ് ഒരു അത്ഭുത മനുഷ്യനാണ്, നിങ്ങൾ അദ്ദേഹത്തെ കുറിച്ച് മനസിലാക്കേണ്ടതുണ്ട്.” ഇതു പറഞ്ഞപ്പോഴും ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. ഇദ്ദേഹത്തിലെന്ത് അത്ഭുതം എന്നയർഥത്തിൽ ഞാൻ സമദാനിയെ നോക്കിയപ്പോഴാണ് അദ്ദേഹം ബാക്കി പറഞ്ഞത്: “പോസ്റ്റ്മോർട്ടം ടേബിളിൽ നിന്ന് പുനർജ്ജനിച്ച മനുഷ്യനാണിയാൾ!” ഞാൻ ‘ങ്‌ഹേ...’ എന്ന് അറിയാതെ ചോദിച്ചു പോയീ....

തിരക്കുകൾ കഴിഞ്ഞ് അദ്ദേഹത്തെ കാണണമെന്ന് കരുതിയെങ്കിലും തിരക്കുകൾ ഒഴിഞ്ഞൊരു നേരം കിട്ടിയില്ല. ഇടക്കൊരു അഞ്ചുമിനുട്ട് കിട്ടിയപ്പോൾ അദ്ദേഹത്തെ കണ്ട് നമ്പർ വാങ്ങിവെച്ചു. അന്ന് മുഴുവൻ തിരക്ക് തന്നെയായിരുന്നു. രാത്രി കണ്ണൂരിൽ തന്നെ തങ്ങി. പിറ്റേന്ന് രാവിലെ അദ്ദേഹത്തെ വിളിച്ചു ഞാൻ സ്വയം പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം എന്നെ കാണാൻ അങ്ങോട്ട് വരണമോ എന്നായി. വേണ്ട, ഫോണിൽ പറഞ്ഞാൽ മതി എന്ന് ഞാൻ പറഞ്ഞു. മുഖവുരയില്ലാതെ ഞാൻ ചോദിച്ചു:

“അല്ലാ... ജബ്ബാർക്ക പോസ്റ്റുമോർട്ടം ടേബിളിലേക്ക് എത്തിയത് എങ്ങനെയായിരുന്നു?” അദ്ദേഹം പറഞ്ഞു തുടങ്ങി: “ദുബായിലെ ജി ഐ സി കമ്പനിയിൽ ടെക്നീഷ്യനായി ജോലി ലഭിച്ച് 11 മാസം കഴിഞ്ഞ് ലഭിച്ച ആദ്യ അവധിക്ക് നാട്ടിൽ വന്ന് തിരികെ പോകുമ്പോഴുണ്ടായ ഒരു ബസപകടം, അതാണെന്റെ ജീവിതം ഇങ്ങനെയാക്കിയത്. 1973 ജനുവരി 31 ആയിരുന്നു ഞാൻ മരണത്തെ മുഖാമുഖം കണ്ട ദിനം.”

മംഗലാപുലരം-ബോംബെ ബസ്യാത്രക്കിടെയായിരുന്നു, കൊച്ചി കുണ്ടശേരി ബംഗ്ലാവിൽ മുഹമ്മദ് കോയയുടെ പത്തുമക്കളിൽ ആറാമനായ അബ്ദുൽ ജബ്ബാറിന്റെ ‘മരണ’ത്തിനിടയാക്കിയ അപകടം. അവധിക്കു ശേഷം ദുബായിലേക്കു പോകാനായിരുന്നു മുംബൈ യാത്ര. ട്രൈൻ ജനുവരി 30നു മംഗലാപുരത്തെത്തിയപ്പോഴേക്ക് ഒന്നര മണിക്കൂർ വൈകിയിരുന്നു. അദ്ദേഹത്തിനു പോകേണ്ടിയിരുന്ന ബസ് പുറപ്പെട്ടുകഴിഞ്ഞിരുന്നു. ഇനി അന്ന് മുംബൈയിലേക്ക് ബസുമില്ല. ടാക്സിയെടുത്ത് പിന്നാലെ വിട്ടു. വഴിയിൽ പെട്രോൾ പമ്പിൽ നിർത്തിയിരുന്ന ബസിൽ കയറിപ്പറ്റി. അകത്ത് ഇരിക്കാൻ ഇടമില്ല. എങ്ങനെയും പോയേ പറ്റൂ... വിമാനം വിട്ടു പോയാൽ ടാക്സിയെടുത്ത് പോകാനും പറ്റില്ലല്ലോ! ഒടുവിൽ ഡ്രൈവറുടെ ക്യാബിനിൽ താൽക്കാലിക ഇരിപ്പിടമൊരുങ്ങി. പിറ്റേന്നു രാവിലെ എട്ടരക്കായിരുന്നു അപകടം. ബസ്, പൂനെയ്ക്കു സമീപം കരാഡ് എത്തിയിരുന്നു. എതിരെ വന്ന ലോറിയുമായി ബസ് കൂട്ടിയിടിച്ചു. ആ അപകടത്തിനും, ബോധം തെളിയുന്നതിനും ഇടയിലായിരുന്നു വിധിനിർണായകമായ പോസ്റ്റുമോർട്ട ശ്രമം!
അബ്ദുൽ ജബ്ബാർ

അപകടത്തിൽ മൂന്നു പേർ മരിച്ചു. ‘മരിച്ച’ മൂന്നാമനായ ജബ്ബാറിനെ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ മിറാജ് മെഡിക്കൽ സെന്ററിലെ വാൻലെസ് ആശുപത്രിയിൽ എത്തിച്ചു. ഇടതു പല്ലുകളെല്ലാം തകർന്നു പോയിരുന്നു. അതുമൂലം ഒരുപാട് രക്തമൊഴുകി. ആശുപത്രിയിലെത്തിയപ്പോൾ പൾസ് ഉണ്ടായിരുന്നില്ല. അതാണ് ‘മരണ’കാരണം. പോസ്റ്റുമോർട്ടത്തിനു മുമ്പായി ശീതീകരിച്ച മുറിയിൽ കിടത്തി. പാസ്പോർട്ടിൽ നിന്നു ലഭിച്ച വിലാസത്തിൽ പോലീസ് ‘മരണവിവരം’ നാട്ടിൽ ബന്ധുക്കളെ അറിയിച്ചു. അതുപ്രകാരം ജ്യേഷ്ഠൻ മജീദും ഭാര്യാ സഹോദരൻ അബ്ദുല്ലയും വിമാനത്തിൽ മുംബൈയിലും വൈകാതെ ആശുപത്രിയിലുമെത്തി. ‘ബോഡി ഏറ്റുവാങ്ങാൻ’ അവർ പുറത്തു കാത്തു നിൽക്കെ, അകത്തു പോസ്റ്റുമോർട്ടത്തിനു തുടക്കമായി... ചുറ്റികകൊണ്ടുള്ള ആദ്യപ്രഹരം. തലയോട്ടിയുടെ ഇടതുവശത്ത് ആ അടയാളം ഇന്നുമുണ്ട് നെറ്റിയിൽ! ആ സമയം ഇടതു കൈവിരൽ അനങ്ങിയത് ശ്രദ്ധയിൽ പെട്ടതോടെ പോസ്റ്റ്മോർട്ടം അവസാനിക്കുകയും ചെയ്തു.

ക്ഷണ നേരംകൊണ്ട് അടിയന്തിര ചികിത്സ. പ്രഹരമേറ്റഭാഗം തുന്നിക്കെട്ടി. എന്നാൽ പ്രഹരത്തിൽ തലച്ചോറിലേക്കുള്ള മൂന്നാം ഞെരമ്പ് (നെർവ്‌ നമ്പർ ത്രീ) പൊട്ടി. ഇത് ഇടതു കണ്ണിന്റെ കാഴ്ചശക്തിയില്ലാതാക്കി. കണ്ണിമ ഉയർന്നു നിൽക്കാനുള്ള ശേഷിയില്ലാതായി.

സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താൻ ആറുമാസം വേണ്ടിവന്നു ജബ്ബാർ സാഹിബിന്. ചുറ്റികപ്രഹരത്താൽ മൂന്നാം ഞെരമ്പ് തകർന്നെങ്കിലും മറ്റു നാഡീസംബന്ധമായ പ്രശ്നങ്ങളൊന്നുമില്ല എന്ന് സർജനായ ഡോ. മാത്യൂ ഒപ്പിട്ട വിടുതൽ സർട്ടിഫിക്കറ്റിൽ പറയുന്നു. കണ്ണിന്റെ പ്രശ്നം സാവധാനം മാറുമെന്ന് പറഞ്ഞെങ്കിലും നാല്പത് വർഷങ്ങൾക്കിപ്പുറവും അതങ്ങനെത്തന്നെ! 1973 ഫെബ്രുവരി 14ന് വാൻലെസ് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് കൊച്ചിയിലേക്ക്.

കൊച്ചി സ്വദേശിയാണെങ്കിലും ജബ്ബാർ സാഹിബ് ഇപ്പോൾ താമസിക്കുന്നത് ഭാര്യക്കും മക്കൾക്കും ഒപ്പം ഭാര്യയുടെ ജന്മദേശമായ മാഹിയിലാണ്. മൂന്നു മക്കളാണിവർക്ക്. അപകടമുണ്ടാകുമ്പോൾ ജബ്ബാർക്കാക്ക് 32 വയസായിരുന്നു. അന്ന് ഇളയ മകന് ഒന്നര വയസ്. ഇന്ന് ആ മകൻ പണിത വീട്ടിലാണ് ജബ്ബാർ സാഹിബ് കഴിയുന്നത്.
അബ്ദുൽ ജബ്ബാർ

18 comments:

  1. ഇക്കഴിഞ്ഞ മെയ് അഞ്ചിനു കണ്ണൂരിൽ നടന്ന ഖുർ‌ആൻ ലേണിംഗ് സ്കൂൾ പഠിതാക്കളുടെ സംഗമത്തിൽ വെച്ചാണ് ഞാൻ അബ്ദുൽ ജബ്ബാർ എന്ന ഈ അത്ഭുതമനുഷ്യനെ കണ്ടത്. ഞെട്ടലുളവാക്കിയ ഈ മനുഷ്യനെ പരിചയപ്പെടുത്തിത്തന്നത് ബഹുമാന്യനായ എം പി അബ്ദുസ്സമദ് സമദാനി എം എൽ എയാണ്. സംഗമത്തിൽ അതിഥിയായെത്തിയ സമദാനിയുടെ ഫോട്ടോയെടുക്കാൻ ഗസ്റ്റ് റൂമിൽ ചെന്ന് രണ്ടുമൂന്ന് ക്ലിക്കുകൾ കഴിഞ്ഞപ്പോഴാണ് ജബ്ബാർ സാഹിബ് അങ്ങോട്ട് കടന്നു വന്നത്...

    ReplyDelete
  2. മാഷാ അല്ലാഹ് ... മരണത്തില്‍ നിന്നുംജീവിതത്തിലേക്ക് .അത്ഭുതം തന്നെ .രക്ഷിതാവിന്റെ അടുക്കലേക്ക് പോകാനുള്ള സമയമെത്തിയെങ്കില്‍ മാത്രമേ ഏതു മനുഷ്യനും ഈ ലോകത്തില്‍ നിന്നുംവിട പറയൂ .അല്ലാഹുവിനു സ്തുതി .ജബ്ബാര്‍ സാഹിബിനെ പരിചയപ്പെടുത്തി തന്ന സമദാനിക്കും,അത് വരികളിലൂടെ കുറിച്ചിട്ട മലയാളിക്കും നന്ദി .

    ReplyDelete
  3. ചുറ്റിക കൊണ്ടുള്ള പ്രഹരം നെഞ്ചില്‍ ഇപ്പോഴും പ്രഹരമേല്പിക്കുന്നു...

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. പോസ്റ്റുമോർട്ടം ടേബിളിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന അബ്ദുൽ ജബ്ബാർ സാഹിബ്നു അല്ലാഹുവിന്റെ കരുണാകടാശം വര്ഷിക്കുമാറാകാട്ടെ...........ആമീൻ

    ReplyDelete
  6. ഒരു നിമിഷം കൊണ്ട്‌ വരുന്ന നഷ്ടം ചിലപ്പോൾ ജീവിതത്തിൽ തീരാ നഷ്ടമായേക്കം... അല്ലെങ്കിൽ ഇടനെഞ്ച്‌ തകരുന്ന ഒരോർമ്മയാവാം,

    ReplyDelete
  7. മാഹി സ്വദേശിയായ എനിക്ക് നാട്ടുകാരനായ അബ്ദുൽ ജബ്ബാർ സാഹിബിനെ പരിചയപ്പെടുത്തി തന്ന സുഹൃത്തിനു നന്ദി.

    ReplyDelete
  8. ജബ്ബാര്‍ക്കാനെ കുറിച്ചുള്ള സ്റ്റോറി വര്‍ഷങ്ങള്‍ക്കു മുമ്പ് വര്‍ത്തമാനം ആഴ്ചപ്പതിപ്പില്‍ ചെയ്തിരുന്നു. അദ്ദേഹം ക്യു എല്‍ എസ് പഠിതാവല്ല എന്നത് ശരിയായിരിക്കാം. പക്ഷേ, അദ്ദേഹം ക്യു എല്‍ എസ് പഠിതാവായിരുന്നു.

    ReplyDelete
  9. ഇത് വായിക്കുന്ന ആര്‍ക്കും ചുറ്റികയുടെ ആ പ്രഹരം മനസ്സില്‍ ഏല്‍ക്കാതിരിക്കാനാവില്ല.അപ്പോള്‍ അല്ലാഹുവിനെ സ്മരിക്കാതിരിക്കാനും.

    ReplyDelete
  10. ആശ്ചര്യജനകമായത്..!

    ReplyDelete
  11. മാഷാ അല്ലാഹ്...

    ReplyDelete
  12. എഴുതപ്പെട്ട ആ ദിവസം വന്നെത്തുന്നവരെ ഏതൊരാളും ജീവിച്ചേ പറ്റൂ .ഇങ്ങനെയൊരാളെ പരിചയപ്പെടുത്തിയ താങ്കൾക്ക് നന്ദി .

    ReplyDelete
  13. 25/03/2012
    അന്നൊരു ഞായറാഴ്ച്ചയായിരുന്നു.
    ഫാറൂഖ് കോളേജിന്റെ മാതൃ-സ്ഥാപനമായ റൌദത്തുൽ ഉലൂം അറബിക് കോളേജിൽ വച്ച് ഓൾഡ് സ്റ്റുഡന്റ്സ് മീറ്റ് നടക്കുന്നു. അതിൽ പങ്കെടുക്കാൻ വേണ്ടി അവിടത്തെ ഓൾഡ് സ്റ്റുഡന്റായ ഉമ്മ കൂടെ വരാൻ പറഞ്ഞു. അതനുസരിച്ച് കൂടെ പോയി.
    നീണ്ട യാത്രക്ക് ശേഷം ഫാറൂഖിലെത്തി. ഉച്ചയായിരുന്നു. ഉച്ചയായതുകൊണ്ട് തന്നെ പരിപാടി നിസ്കാരത്തിനും ഉച്ചഭക്ഷണത്തിനുമായുള്ള ഇടവേളക്കായി പിരിഞ്ഞു.
    നിസ്കാരവും ഉച്ചഭക്ഷണവും കഴിഞ്ഞ് പരിപാടി തുടർന്നു.
    മുമ്പ്, പല കാലഘട്ടങ്ങളിലായി അവിടെ പഠിച്ചിറങ്ങിയവരായ വൃദ്ധർ മുതൽ യുവാക്കൾ വരെയുള്ള ഓരോ പൂർവ്വ വിദ്യാർത്ഥികളും അവരുടെ കാലത്തെ അനുഭവങ്ങളും മറക്കാനാവാത്ത സന്ദർഭങ്ങളും സ്മരണയോടെ ഞങ്ങൾക്കുമുമ്പിൽ പങ്കുവെച്ചു.
    അവിടെവച്ചാണ് ഞാൻ ഇദ്ദേഹത്തെ കാണുന്നത്.
    അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തന്നെ അദ്ദേഹത്തിന്റെ കഥ കേള്ക്കാനുള്ള അവസരവും ഉണ്ടായി.. അത് കേട്ട് സർവ്വശക്തനായ ഈശ്വരന്റെ അതിമഹത്തായ അനുഗ്രഹങ്ങളെക്കുറിച്ചോര്ത്ത് ഞാനും ഇരുന്നു..

    ReplyDelete
  14. പടച്ചവന്‍ കല്പിച്ചു നല്‍കുന്ന സമയം ജീവിച്ചു തീര്‍ക്കാതെ നമുക്ക് പരലോകം പൂകാന്‍ കഴിയില്ല എന്ന വലിയ സത്യം ഈ സംഭവത്തിലൂടെ വീണ്ടും അടിവരയിട്ടു. എല്ലാരും പറഞ്ഞ പോലെ ആ ചുറ്റികയടി വല്ലാത്തൊരു ഞെട്ടല്‍ നല്‍കി.

    ReplyDelete